തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്‌ടമുണ്ടാകും. വിശദമായ ചര്‍ച്ചക്ക് ശേഷമേ ബസ് ചാർജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളു എന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കോവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്താണ് ബസ് ചാർജ് വർധന നടപ്പിലാക്കിയത്.
ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം.
ജനുവരി 1 മുതൽ സർവീസുകൾ പൂർണതോതിൽ ആരംഭിക്കുമ്പോൾ കോവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്ക് പൂർണമായും ഒഴിവാക്കണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാരണം നിർത്തി വച്ച ബസ് സർവീസുകൾ ഓഗസ്‌റ്റ് മുതൽ പുനരാരംഭിച്ചപ്പോഴാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. മിനിമം നിരക്ക് 8 രൂപയായി നിലനിർത്തിയെങ്കിലും കിലോമീറ്ററിന് 25 ശതമാനം വരെ വർധനവുണ്ടായിരുന്നു.
Also Read: കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത