പൊന്നാനി: നഗരസഭയുടെ വൻ വികസന മുന്നേറ്റമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇപ്പോൾ ആട്ടിൻകൂടാക്കി മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണിത്. 2 വർഷം മുൻപ് ഉൽഘാടനം ചെയ്‌ത പദ്ധതി മാസങ്ങൾ പോലും പ്രവർത്തിച്ചില്ല. മാലിന്യ സംസ്‌കരണ രംഗത്ത് പൂർണ പരാജയത്തിലേക്ക് എത്തിയിരിക്കുകയാണ് നഗരസഭ. നഗര മാലിന്യം സംസ്‌കരിക്കാൻ ആകെയുണ്ടായിരുന്ന പ്‌ളാന്റിലാണ് ഇപ്പോൾ ആടുകളെ കെട്ടിയിരിക്കുന്നത്.
32 ലക്ഷം രൂപയാണ് പദ്ധതിയുടെ പേരിൽ ചെലവഴിച്ചത്. പ്‌ളാസ്‌റ്റിക് മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നതിന് ഷ്രഡിങ് യൂണിറ്റ് തുടങ്ങുന്നതിനും ലക്ഷങ്ങൾ ചെലവഴിച്ചു. കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും ആകെയെത്തിയത് പ്രസിങ് യന്ത്രം മാത്രമാണ്. ഇപ്പോൾ ഈ മെഷീനും പ്രവർത്തിക്കാതെയായി. ഇതിന്റെ പേരിലും നഗരസഭ ലക്ഷങ്ങൾ കളഞ്ഞു. മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പ്രഹസനമായ ചില യോഗങ്ങൾ ചേരുന്നുവെന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
പ്‌ളാസ്‌റ്റിക് മാലിന്യം വല്ലപ്പോഴും അങ്ങോട്ട് പണം നൽകി കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ശുചിത്വ കേരള മിഷൻ സംസ്‌ഥാന പുരസ്‌കാരം ലഭിച്ച പൊന്നാനി നഗരസഭയിലാണ് ഈ ഗതികേട്. മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ കളഞ്ഞുകുളിച്ച പണത്തിന് നഗരസഭ ഭരണസമിതി മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അർധരാത്രിയിൽ ആരും കാണാത്തിടത്ത് മാലിന്യം കുഴിച്ചുമൂടേണ്ട ദയനീയ അവസ്‌ഥയാണ് നഗരസഭക്കുള്ളത്.
Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?