ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 2250 ഘനയടിയായി വർധിപ്പിച്ചു.
പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നു. പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇടുക്കി ജില്ലയിൽ നിലവിൽ കർശന നിയന്ത്രണങ്ങളാണ് മഴയെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്വാറികളുടെ പ്രവർത്തനത്തിനും നിലവിൽ വിലക്കുണ്ട്. കൂടാതെ ജില്ലയിലൂടെയുള്ള രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി.
ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശപ്രകാരം എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർടും നിലനിൽക്കുന്നുണ്ട്
കൂടാതെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: ‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ