ബത്തേരി: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളോട് തുടർന്ന് വന്നിരുന്ന ഹയർ സെക്കണ്ടറി സീറ്റ് വിവേചനത്തിന് എതിരായി സെപ്റ്റംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്‌റ്റേഷന് മുൻപിൽ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിശക്‌തി സമ്മർ സ്‌കൂളിന്റെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തി വന്ന സമരമാണ് വിജയം കണ്ടത്. പ്രശ്‌ന പരിഹാരമായി 425 സീറ്റുകൾ വർധിപ്പിച്ച് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റ് ഉത്തരവിറക്കി.
സീറ്റ് വർധിപ്പിച്ചതോടെ, ജില്ലയിൽ ഏകജാലക പ്രവേശനം, എംആർഎസ്, വിഎച്ച്എസ്‌സി തുടങ്ങിയ മേഖലകളിലായി 1,864 വിദ്യാർഥികൾക്ക് പ്രവേശനം നേടാനാകുമെന്നാണ് കരുതുന്നതെന്ന് ആദിശക്‌തി സമ്മർ സ്‌കൂൾ ഭാരവാഹികൾ പറഞ്ഞു. കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
നൂറുകണക്കിന് ആദിവാസി കുട്ടികളെ സ്‌കൂളിന് പുറത്തു നിർത്തി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്ന രീതിയാണ് വർഷങ്ങളായി തുടർന്നു വന്നിരുന്നത്. ഈ വിവേചന നടപടികൾക്കാണ് ഇതോടെ അന്ത്യം കുറിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധികൾ തരണം ചെയ്‌ത് ആദിവാസി വിദ്യാർഥികൾ നടത്തിയ സത്യാഗ്രഹ സമരവും അതിന് കേരളത്തിലെ ജനാതിപത്യ സമൂഹം നൽകിയ പിന്തുണയും സമരം വിജയിക്കാൻ കാരണമായിട്ടുണ്ടെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
നവംബർ 2ന് സുൽത്താൻ ബത്തേരി സർവജന സ്‌കൂളിന് മുന്നിൽ രാവിലെ 11 മണിക്ക് അക്ഷര മഹോൽസവവും വൈകുന്നേരം മൂന്ന് മണിക്ക് നഗരത്തിൽ വിദ്യാഭ്യാസ അവകാശ സമ്മേളനവും നടത്തി സത്യാഗ്രഹം അവസാനിപ്പിക്കുമെന്ന് ആദിവാസി മഹാസഭ സ്‌റ്റേറ്റ് കോർഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് സികെ ശശീന്ദ്രൻ എംഎൽഎ നടത്തിയ പ്രസ്‌താവനയെയും ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്നുമുണ്ടായ അനാസ്‌ഥയെയും അദ്ദേഹം കുറ്റപ്പെടുത്തി. സമരം അനാവശ്യമാണെന്നായിരുന്നു എംഎൽഎയുടെ നിലപാട്.
Read also: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ഇന്ന് അവസാനിക്കും