മേപ്പാടി: ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി ഒറ്റയാൻ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കോട് പ്രദേശങ്ങളിലാണ് ഒറ്റയാൻ വ്യാപകമായി നാശനഷ്‌ടങ്ങൾ വരുത്തിയത്. പ്രദേശങ്ങളിലെ കാർഷിക വിളകളെല്ലാം പൂർണമായി നശിപ്പിച്ച നിലയിലാണ്. രാത്രിയിലെന്ന പോലെ പകൽ സമയങ്ങളിലും ആനയെ കാണുന്നതോടെ ആളുകൾ പുറത്തിറങ്ങി നടക്കാൻ പോലും ഭയക്കുകയാണ്.
രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന ആന തെങ്ങുകളും വാഴകളുമൊക്കെ നശിപ്പിച്ച് നേരം പുലരുമ്പോഴാണ് കാട്ടിലേക്ക് മടങ്ങുന്നത്. രാത്രിയിൽ പുഴമൂല, കാപ്പിക്കാട് പ്രദേശങ്ങളിലെ ആളുകളുടെ പുരയിടങ്ങളിലേക്കും കാട്ടാന പ്രവേശിക്കാറുണ്ട്. ആളുകൾ പടക്കം പൊട്ടിച്ചും, ശബ്‌ദം ഉണ്ടാക്കിയുമാണ് ഇവയെ തുരത്തുന്നത്. എന്നാൽ, ഇവ ഏറെനേരം പുരയിടങ്ങളിൽ തങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
കാട്ടാന വ്യാപകമായി നാശം വരുത്തിയ പ്രദേശങ്ങളിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്‌ഥരും സന്ദർശിച്ചു. ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിന് എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മേപ്പാടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ സനിൽ, സെക്ഷൻ ഫോറസ്‌റ്റർ കെഎം ബാബു എന്നിവർ ഉറപ്പ് നൽകി. രണ്ടു കിലോമീറ്റർ വൈദ്യുതി ഫെൻസിങ് നടത്തുന്നതിനായി എസ്‌റ്റിമേറ്റ് തയാറാക്കി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ബന്ധപ്പെട്ടവരുടെ അനുമതിക്കായി അയക്കുമെന്നും അറിയിച്ചു.
Read Also: കോവിഡ് ഇന്ത്യ; 43,910 രോഗമുക്‌തി, 39,070 രോഗബാധ, 491 മരണം