ഇരിട്ടി: ആറളം ഫാം പരിസരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന 10 കാട്ടാനകളെ കാടുകയറ്റി. പത്ത് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിലാണ് ആനകളെ തുരത്താനായത്. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും ആർആർടിയിലെയും വനപാലകരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയച്ചത്. ഇവർക്ക് ആറളം ഫാം സുരക്ഷാ ജീവനക്കാരുടെയും പോലീസിന്റെയും പിന്തുണ ഉണ്ടാരുന്നു.
ഇന്നലെ രാവിലെ എട്ടരയ്‌ക്കാണ് ബ്ളോക്ക് ഒന്നിലെ പാലപ്പുഴയിൽ നിന്ന് ആനകളെ തുരത്താനുള്ള സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. ഒമ്പത് വലിയ ആനകളെയും ഒരു കുട്ടിയെയുമാണ് വനത്തിലേക്ക് കയറ്റിയത്. പാലപ്പുഴ ജനവാസ മേഖലയിൽ സ്‌ഥിരമായി ഇറങ്ങുന്ന കൊമ്പനെ കാട്ടിലേക്ക് തുരത്താനായതായി വനംവകുപ്പ് അറിയിച്ചു. ലോഞ്ചർ ഉപയോഗിച്ചും പടക്കം പൊട്ടിച്ചുമാണ് ആനകളെ തുരത്തിയത്.
7,500 ഏക്കർ വരുന്ന ഫാമിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ ആനകളെയാണ് കോട്ടപ്പാറ ആറളം വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചത്. സംഘം നാല് ദിവസം മുൻപ് ആനകളെ തുരത്താൻ തുടങ്ങിയിരുന്നു. ആദ്യ ദിവസം പാലപ്പുഴയിൽ നിന്ന് 17 ആനകളെ കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിന്റെ അതിർത്തിവരെ എത്തിച്ചെങ്കിലും കനത്ത മഴ മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും മഴ ശക്‌തമായതിനാൽ തുരത്താൻ നടപടി നടന്നില്ല.
Read Also: കോഴിക്കോട്ട് നിപ സ്‌ഥിരീകരിച്ച പഴൂർ വാർഡ് അടച്ചു; 17 പേർ നിരീക്ഷണത്തിൽ