മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 16 നിരീക്ഷകർ. സ്‌ഥാനാർഥികളുടെ ചിലവുകൾ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികൾ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ. 5 ചിലവ് നിരീക്ഷകർ, 9 പൊതുനിരീക്ഷകർ, 2 പോലീസ് നിരീക്ഷകർ എന്നിങ്ങനെയാണ് 16 നിരീക്ഷകർ ജില്ലയിലുള്ളത്.
കാലിക്കറ്റ് സർവകലാശാല ഗസറ്റ് ഹൗസാണ് നിരീക്ഷകരുടെ ക്യാമ്പ് ആയി പ്രവർത്തിക്കുന്നത്. ഇവിടേക്ക് നേരിട്ട് വന്നും, ഫോൺ മുഖേനയും പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. മാതൃകാ പെരുമാറ്റച്ചചട്ട ലംഘനം, സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികൾ, മതസ്‌പർധ വരുത്തുന്ന പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, സ്‌ഥാനാർഥികളെ വ്യക്‌തിഹത്യ ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
ഒപ്പം തന്നെ വോട്ടർമാരെ സ്വാധീനിക്കുന്നതിനും, ജനാധിപത്യത്തിന്റെ അന്തസത്ത കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്യുന്നതിനായും പണം, മദ്യം, പാരിതോഷികങ്ങൾ, ഭീഷണി മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി സംശയാസ്‌പദമായ എല്ലാ പണമിടപാടുകളും നിരീക്ഷിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.
Read also : മാദ്ധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷികളെ പോലെയെന്ന് മുഖ്യമന്ത്രി; സർവേ ഫലങ്ങൾ ആദ്യ അഭിപ്രായം മാത്രം