ധാക്ക: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ കലാപസമാന സാഹചര്യം. 66 വീടുകൾ നശിപ്പിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി. ഹിന്ദു മതവിഭാഗത്തിന്റെ വീടുകളാണ് ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞയാഴ്‌ച ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് രാജ്യത്ത് മുസ്‌ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. ദുര്‍ഗാ പ്രതിഷ്‌ഠക്ക് മുന്നില്‍ ഖുർ ആൻ വെച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. അക്രമം രാജ്യത്ത് അങ്ങിങ്ങായി കത്തിപ്പടരുകയും ചെയ്‌തു.
ബംഗ്ളാദേശ് തലസ്‌ഥാന നഗരമായ ധാക്കയിൽ നിന്ന് 255 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഞായറാഴ്‌ച വൈകിട്ടോടെയാണ് വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ ആറു പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്.
സംഘര്‍ഷത്തില്‍ 4000 പേര്‍ക്കെതിരെ ബംഗ്ളാദേശ് പോലീസ് കേസെടുത്തു. 52 പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്, മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു. അതേസമയം, രാജ്യത്തെ മതസാഹോദര്യം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി അസദുസമന്‍ ഖാന്‍ പ്രതികരിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ എല്ലാ തരത്തിലും സംരക്ഷിക്കുമെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
അക്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ഹിന്ദു, ബുദ്ധ, ക്രിസ്‌ത്യൻ യൂണിറ്റി കൗണ്‍സില്‍ ഒക്‌ടോബർ 23 മുതല്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Most Read: തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേനാ മേധാവി കശ്‌മീരിലേക്ക്