ശ്രീനഗർ: നാട്ടുകാർക്കും മറുനാടൻ തൊഴിലാളികൾക്കും എതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേന മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിന് ജമ്മുവിലെത്തും. ജമ്മുവിലെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണരേഖയിലും പരിശോധനക്കായി അദ്ദേഹം നേരിട്ടെത്തും.
ഇതിനിടെ ഡെൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഏജൻസികളുടെ ഉന്നതതലയോഗം വിളിച്ചു. കശ്‌മീരിലെ സ്‌ഥിതിഗതികൾ യോഗം വിലയിരുത്തും.
അതേസമയം ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരർക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ആറോ എട്ടോ ഭീകരരടങ്ങിയ സംഘം വൻ ആയുധ ശേഖരവുമായി മെൻധാർ, ദേര കി ഗലി വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ ഇതര സംസ്‌ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോർട്.
ഭീകരർക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. ഒരു സ്‌ത്രീയടക്കം മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്‌തു. സ്വമേധയോ ഭീഷണിക്ക് വഴങ്ങിയോ എന്തെങ്കിലും സഹായം ഇവർ ഭീകരർക്ക് നല്‍കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
ഒക്‌ടോബർ 11നാണ് പൂഞ്ചിലെ വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയും ഒരു മണിക്കൂറോളം സമയം ഏറ്റുമുട്ടലുണ്ടായി. ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫിസറടക്കം 9 സൈനികരാണ് ഇവിടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.
Most Read: യുവതികളെ ഇടിച്ചു തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്‌ഥന്റെ വാഹനം; ഒരാൾ കൊല്ലപ്പെട്ടു