അങ്കാറ: തുർക്കിയിൽ ഉണ്ടായ കനത്ത ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വയസുകാരി ജീവനോടെ പുറത്തേക്ക്. റിക്‌ടർ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെൺകുട്ടിയെ 65 മണിക്കൂറിന് ശേഷമാണ് രക്ഷപെടുത്തിയത്.
എലിഫിന്റെ അമ്മയും മൂന്ന് സഹോദരങ്ങളും ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. ഇതിൽ അമ്മയെയും രണ്ട് സഹോദരിമാരെയും നേരത്തെ രക്ഷപെടുത്തിയിരുന്നു. എന്നാൽ, ഏഴ് വയസുകാരനായ സഹോദരനെ ജീവനോടെ പുറത്തെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
Also Read: പോരാട്ടങ്ങൾക്കൊടുവിൽ പോളിങ് ബൂത്തിലേക്ക്; യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി ലോകം
മൂന്ന് ദിവസം പൂര്‍ണ്ണമായും അവശിഷ്‌ടങ്ങള്‍ക്കിടയിലായിരുന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടി. തൊട്ടടുത്തായി അവള്‍ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. ‘ഭൂചലനമുണ്ടായി മൂന്നാം ദിവസത്തിന് ശേഷം മൃതദേഹങ്ങള്‍ക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ക്കും വേണ്ടിയുമുള്ള തിരച്ചിലിലാണ്. അവശിഷ്‌ടങ്ങള്‍ക്കിടയിയില്‍ അനക്കില്ലാതെ പൊടിയില്‍ പൊതിഞ്ഞ നിലയില്‍ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ഒറ്റനോട്ടത്തില്‍ മരിച്ചെന്നുറപ്പിച്ച് സഹപ്രവര്‍ത്തകനോട് ബോഡി ബാഗ് ബാഗ് ചോദിച്ചു. ശേഷം അവളുടെ മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞാന്‍ ഞെട്ടി, അവള്‍ കണ്ണ് തുറന്ന് എന്റെ തള്ളവിരല്‍ പിടിച്ചു. അവിടെ ഞാനൊരു അൽഭുതം കണ്ടു’- എലിഫിനെ രക്ഷിച്ച അനുഭവം ഇസ്‌താംബുൾ അഗ്‌നിശമന സേനാംഗം മുആമ്മിർ സാലിക്ക് പങ്കുവെച്ചു.
എലിഫിന് പുറമേ 58 മണിക്കൂർ കെട്ടിടാവശിഷ്‌ടങ്ങൾക്കുള്ളിൽ കുടുങ്ങിയ 14 വയസുകാരിയായ ഐഡിൽ സിറിനെയും രക്ഷാപ്രവർത്തകർ തിങ്കളാഴ്‌ച ജീവനോടെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്‌ച വൈകുന്നേരത്തോടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 106 ജീവനുകള്‍ രക്ഷപ്പെടുത്തിയതായി തുര്‍ക്കി അഗ്‌നിശമന സേന അറിയിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുര്‍ക്കിക്കും സമോസിനും ഇടയില്‍ 16.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആയിരത്തോളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 200 ഓളം പേര്‍ നിലവില്‍ ആശുപത്രിയിലുണ്ട്. 5000ത്തോളം രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
National News: ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു; ജനവിധി തേടി പ്രമുഖര്‍