വാഷിങ്ടൺ: അമേരിക്കയുടെ 46ആമത് പ്രസിഡണ്ട് സ്‌ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ യുഎസ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പുലർച്ചെ മൂന്നിന് തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. ഓരോ സംസ്‌ഥാനങ്ങളിലുംതെരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയും വോട്ടിങ് സമയവും വ്യത്യസ്‌തമായിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 9 വരെയാണ് പോളിങ് നടക്കുക.
ഏകദേശം 10 കോടി പേർ തപാലിലൂടെയും മുൻകൂർ വോട്ടിങ്ങിലൂടെയും ഇതിനോടകം വോട്ടുചെയ്‌തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ വോട്ടുകൾ എണ്ണുന്നതിൽ കാലതാമസം ഉണ്ടാകാനിടയുണ്ട്. അതിനാൽ ഫലം എന്നറിയാമെന്ന കാര്യത്തിൽ തീർച്ചയില്ല.
സർവേകൾ അനുസരിച്ച് നിലവിൽ ബൈഡന് ലീഡുണ്ടെങ്കിലും ട്രംപ് ഒട്ടും പിന്നിലല്ല. കനത്ത പോരാട്ടം നടക്കുന്ന സംസ്‌ഥാനങ്ങളിൽ മുന്നേറ്റമുണ്ടായാൽ ജയിക്കാൻ ആവശ്യമായ ഇലക്‌ടറൽ വോട്ടുകൾ ട്രംപിന് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് ഭൂപടത്തിലുടനീളമുള്ള ബൈഡന്റെ പ്രകടനം 2008 മുതലുള്ള തെരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ മറ്റേതൊരു സ്‌ഥാനാർഥിയേക്കാൾ അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.
ന്യൂയോർക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോൾഫല പ്രകാരം, ഇരുപാർട്ടികൾക്കും തുല്യശക്‌തിയുള്ള വടക്കൻ സംസ്‌ഥാനങ്ങളായ വിസ്‌കോൺസിൻ, പെൻസിൽവേനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. വിസ്‌കോൺസിനിലാണ് ബൈഡന്റെ ശക്‌തി ഏറ്റവും കൂടുതൽ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്.
Also Read: അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ, ഫ്ളോറിഡയിൽ ബൈഡന് മിതമായ നേട്ടമുണ്ട്. അവിടെ ട്രംപിനെക്കാൾ മൂന്ന് പോയിന്റ്, 47 ശതമാനം മുതൽ 44 ശതമാനം വരെ മുന്നിലാണ് അദ്ദേഹം. അരിസോണയിലും പെൻസിൽവാനിയയിലും ആറ് പോയിൻറുകൾക്ക് അദ്ദേഹം മുന്നിലാണ്.
അതേ സമയം, ഞായറാഴ്‌ച വളരെ ആത്‌മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. “ഞങ്ങൾക്ക് മെച്ചപ്പെട്ട ലീഡാണ് കാണുന്നത്. ‘സ്ളീപ്പി ജോ’ ഇതിനകം ചില സംസ്‌ഥാനങ്ങളിൽ നിന്ന് പിൻമാറാൻ തുടങ്ങിയിരിക്കുന്നു. തീവ്ര ഇടതുപക്ഷം താഴേക്ക് പോകുന്നു!” എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
National News: ബിജെപിയെ പിന്തുണക്കില്ല; അമിത് ജോഗിക്കെതിരെ വിമത എംഎല്‍എമാര്‍
അമേരിക്കയുടെ പ്രസിഡണ്ട് സ്‌ഥാനം ആര് സ്വന്തമാക്കും എന്ന ആകാംക്ഷയിലാണ് ലോകം. വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസുമാണ് മൽസരിക്കുന്നത്.