മലപ്പുറം: ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി ഒരാഴ്‌ചക്കിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചത് 410 കിലോഗ്രാം മൽസ്യം. പഴകിയതും ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയതുമായ മൽസ്യമാണ് അധികൃതർ നശിപ്പിച്ചത്. മൽസ്യത്തിൽ വ്യാപകമായി മായം ചേർക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് ജില്ലയിലുടനീളം പരിശോധന നടത്തിയത്.
60 പരിശോധനകളിൽ 136 മൽസ്യ സാംപിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് 416 കിലോഗ്രാം മൽസ്യം ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയത്. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലാണ് സാംപിളുകൾ പരിശോധന നടത്തുന്നത്. കൂടാതെ പരിശോധന തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. കൊണ്ടോട്ടി, തിരൂർ മൊത്തവ്യാപാര ചന്തയിലും നിലമ്പൂർ, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂർ എന്നിവിടങ്ങളിലെ ചില്ലറ വിൽപനശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ 857 കിലോഗ്രാം മൽസ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.
തിരൂരിലെ മൽസ്യ മൊത്തവ്യാപാര മാർക്കറ്റിൽ ഭക്ഷ്യ വകുപ്പും, ഫിഷറീസ് വകുപ്പും നടത്തിയ മിന്നൽ പരിശോധനയിൽ ഫോർമലിൻ കലർത്തിയ 150 കിലോഗ്രാം തളയൻ മൽസ്യവും, ചീഞ്ഞു തുടങ്ങിയ 80 കിലോഗ്രാം മൽസ്യവും പിടികൂടിയിരുന്നു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് തിരൂരിൽ മൽസ്യം എത്തിക്കുന്നത്.
Read also: അപ്രതീക്ഷിത തീപിടിത്തം; 2000 സ്‌കൂട്ടറുകൾ തിരികെവിളിച്ച് പ്യുവർ ഇവി