നാഗ്‌പൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്‌ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ ഭാരത് ജോഡോ ന്യായ് യാത്ര അവസാന ദിവസങ്ങളിലേക്ക് കടക്കവെയാണ് രാഹുലിന്റെ പ്രഖ്യാപനം.
നിർധനരായ സ്‌ത്രീകൾക്ക് ഒരുലക്ഷം രൂപ, സർക്കാർ ജോലികളിൽ 50 ശതമാനം സംവരണം, ഓരോ ജില്ലയിലും സ്‌ത്രീകൾക്ക് ഹോസ്‌റ്റൽ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സ്‌ത്രീകൾ എന്നിവരുടെ മാസശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇരട്ടിയാക്കൽ, ഓരോ പഞ്ചായത്തിലും സ്‌ത്രീകളുടെ നിയമപരമായ അവകാശങ്ങളെ കുറിച്ച് അറിയിക്കാനും നടപ്പിലാക്കാനും അധികാര മൈത്രി നിയമിക്കും എന്നിവ ഉൾപ്പടെ അഞ്ച് മഹിളാ ന്യായ് ഗ്യാരന്റിയാണ് രാഹുൽ മുന്നോട്ടു വെച്ചത്.
സെൻസസ് ഇല്ലാതെ വനിതാ സംവരണം കോൺഗ്രസ് നടപ്പിലാക്കുമെന്നും ചടങ്ങിൽ രാഹുൽ പ്രഖ്യാപിച്ചു. നരേന്ദ്രമോദി വനിതാ സംവരണം ലോക്‌സഭയിൽ പാസാക്കി. എന്നാൽ, പത്ത് വർഷത്തിന് ശേഷം നടക്കുന്ന സെൻസസിന് പിന്നാലെ നിങ്ങൾക്ക് സംവരണം നൽകാമെന്നാണ് മോദി സഭയിൽ പറഞ്ഞത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സംവരണം നൽകുമെന്നും രാഹുൽ പറഞ്ഞു. കൂടാതെ, കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വായ്‌പകൾ എഴുതിത്തള്ളുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്