കണ്ണൂർ: ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കൽ ഗോപി ( 65) യാണ് മരണപ്പെട്ടത്. പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണത്തിനു കീഴടങ്ങിയത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഗോപി ചികിത്സ തേടിയിരുന്നു. പിന്നീട് അസുഖം മൂർച്ഛിച്ചതിനാൽ കഴിഞ്ഞ ഒൻപതിന് ഇയാളെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗോപിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കർശന നിയന്ത്രണത്തോടെ സംസ്കരിച്ചു.
ക്ഷീര കർഷകനായ ഗോപിക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇയാളുടെ ഭാര്യയ്ക്കും മകനും മകന്റെ ഭാര്യക്കും പേരക്കുട്ടിക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നാലുപേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു മകനും കുടുംബവും നിരീക്ഷണത്തിലും കഴിയുകയാണ്.
ഇതിനിടെ ഗോപിയുടെ സമ്പർക്കപ്പട്ടികയിലെ നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മരം കടപുഴകി വീണ് ഗോപിയുടെ വീടിന് കേടുപാടുകൾ പറ്റിയിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരെയും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അടുത്തിടപഴകിയവരെയുമാണ് ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.