ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ചതിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലെ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമം (ആർപി ആക്ട്) പ്രകാരം ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മാത്രമേ കമ്മീഷന് അധികാരമുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഇതോടെ, പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നിലപാടെടുത്തു. രാഷ്ട്രീയ സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ വ്യവസ്ഥകൾ ഇല്ലെന്നുമുള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം.
എന്നാൽ, ഇന്ത്യ എന്ന് പേര് നൽകാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച അഭിപ്രായ പ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളൂസീവ് അലയൻസിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’.
ഇതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. ഓഗസ്റ്റിൽ ഹൈക്കോടതി കേസ് പരിഗണിക്കുകയും, 26 പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കേസിൽ കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
Most Read| ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; അൽ ഖുദ്സ് ആശുപത്രി ഒഴിയാനാവില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം