കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു. മഠത്തിൽപാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനം പ്രവർത്തനം തുടങ്ങുകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒപി സൗകര്യം ഉണ്ടാകും.
രണ്ട് ഡോക്‌ടർമാർ, നഴ്‌സ്, അനുബന്ധ ജീവനക്കാർ എന്നിവരാണ് തുടക്കത്തിൽ ഉണ്ടാവുക. ഫാർമസി, ലാബ് എന്നിവക്കൊപ്പം സാധാരണ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭ്യമാകും.
ആരോഗ്യ വകുപ്പിനു കീഴിലെ ആരോഗ്യ കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കുള്ള പ്രത്യേക സേവനങ്ങൾ, കുത്തിവെപ്പുകൾ, ജീവിതശൈലി രോഗ പരിശോധനകൾ എന്നിവയും ഉണ്ടാകും. ഭാവിയിൽ ഇഎൻടി, ദന്തരോഗ വിഭാഗം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും.
ബേപ്പൂർ മണ്ഡലത്തിലെ ജനസാന്ദ്രതയേറിയ പ്രദേശമായ കരുവൻതിരുത്തിയിൽ സർക്കാർ ചികിൽസാലയം വേണമെന്നത് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ദേശീയ ആരോഗ്യ ദൗത്യം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചതോടെ ജനങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിൽ ചെറിയ അസുഖങ്ങൾക്കു പോലും ഫറോക്ക് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന കരുവൻതിരുത്തി മേഖലയിലെ ജനങ്ങൾക്ക് പുതിയ ആരോഗ്യകേന്ദ്രം വരുന്നത് ഏറെ പ്രയോജനം ചെയ്യും.
Malabar News: നിലമ്പൂർ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു