തൃശൂര്‍: ഭർത്താവിനൊപ്പം രാത്രിയിൽ കിടന്നുറങ്ങിയ വീട്ടമ്മ നേരം പുലർന്നു നോക്കുമ്പോൾ വീടിനു സമീപത്തെ 22 അടിയിലധികം ഉയരമുള്ള പ്ളാവിന്റെ കൊമ്പിൽ!
ജോലിക്ക് പോകാനായി രാവിലെ നാലുമണിക്ക് എഴുന്നേറ്റ ഭർത്താവ് അടുക്കളയിലും മറ്റും നോക്കുമ്പോൾ ഭാര്യയെ കാണാനില്ല. അൽപം മാനസികാരോഗ്യ പ്രശ്‌നമുള്ള ഭാര്യ എന്തെങ്കിലും കടുംകൈ ചെയ്‌തുകാണുമോ എന്ന ഭയത്തിൽ, പോകാൻ സാധ്യതയുള്ള എല്ലായിടത്തേക്കും ഫോൺകോളുകളും, ഒപ്പം തന്നെ പരിസര പ്രദേശങ്ങളിലെ കുളവും കിണറും അരിച്ചുപെറുക്കലുമായി ഭർത്താവ് ആകെ ഭയപ്പാടിലും അങ്കലാപ്പിലുമായി.
ഇതിനിടയിൽ പറമ്പിലെ പ്ളാവ് മരത്തിൽ നിന്ന് ശബ്‌ദം കേൾക്കുന്നു! ഓടിച്ചെന്ന് നോക്കിയ ഭർത്താവ് ഞെട്ടി. തന്റെ പ്രിയതമ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ മുകളിലോട്ടും നോക്കിയിരിക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ, ഉടനെ പ്ളാവിൽ കയറി, ഭാര്യയെ ഇറക്കാന്‍ ഭര്‍ത്താവ് ശ്രമം നടത്തി. പക്ഷെ താഴെ വീഴുമോയെന്ന ഭയം മൂലം പ്ളാവിൽ നിന്നിറങ്ങാൻ ഭാര്യ സമ്മതിച്ചില്ല. 50 വയസുകടന്ന ഇവരെ മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ട്.
ഭാര്യ ഇറങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ കയറുപയോഗിച്ച് ഭാര്യയെ മരത്തില്‍ തന്നെ കെട്ടിവെച്ച് അദ്ദേഹം മരത്തിൽ കൂട്ടിരുന്നു. നേരം പുലര്‍ന്ന ശേഷം, പ്ളാവിലിരുന്നു ഒച്ചവച്ച് അതുവഴിയെത്തിയ നാട്ടുകാരുടെ ശ്രദ്ധയാകർഷിച്ച് അഗ്‌നിശമന രക്ഷാ സേനയെ വിവരമറിയിച്ചു. 15 മിനിറ്റിനകം സ്‌ഥലത്തെത്തിയ സേനാംഗങ്ങള്‍ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഇവർ കഴിഞ്ഞ കുറച്ചു നാളുകളായി ചികിൽസയിലാണ്. അതുകൊണ്ട് തന്നെ, മരത്തിൽ നിന്നിറക്കിയ ഇവരെ ഉടനെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇപ്പോൾ, അഗ്‌നിശമന സേനയും നാട്ടുകാരും ഒരുപോലെ അന്താളിച്ചു നിൽക്കുകയാണ്; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായി.
ഇത്രയും ഉയരമുള്ള മരത്തിൽ സാധാരണ ആളുകൾക്ക് പോലും കയറാൻ തയ്യാറെടുപ്പുകൾ വേണം, എന്നിട്ടും ഇവരെങ്ങിനെ ഇതിൽ കയറി? ഇരുട്ടിലെങ്ങിനെ ഇത് സാധ്യമാകും? എപ്പോഴായിരിക്കും കയറിയത്? ഭർത്താവ് കാണുന്നത് വരെ സുരക്ഷിതമായി എങ്ങിനെ അവർ കഴിച്ചു കൂട്ടി? ഇത്തരം രോഗത്തിന് എന്തുപേരാണ് വിളിക്കുക? ചോദ്യങ്ങളോട് ചോദ്യങ്ങളുമായി പരിസര പ്രദേശത്തെ ആളുകൾ ആകെ അൽഭുതപ്പെട്ട് ഇരിക്കുകയാണ്.
Related Read: സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!