ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയ ഡൽഹിയിലെ ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്ത്. ഷഹീൻബാഗ് സമരത്തിലെ മുൻനിരയിൽ ഉണ്ടായിരുന്ന 50 പേരോളം ബിജെപിയിൽ ചേർന്നതിന് പിന്നലെയാണ് ആരോപണം.
101 ദിവസത്തോളമാണ് വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഷഹീൻബാഗിൽ സമരം നടന്നത്. സമരക്കാരെ നീക്കാൻ കഴിയാത്തത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ വലിയ പ്രതിഷേധം രേഖപ്പെടുത്തിയ പാർട്ടിയായിരുന്നു ബിജെപി. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സമരം കാരണമായിരുന്നു.
ഞായറാഴ്ചയാണ് സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഷഹ്‌സാദ് അലി, ഡോക്ടർ മെഹ്‌റീൻ, മുൻ എഎപി നേതാവ് തബ്സ ഹുസൈൻ തുടങ്ങിയവർ ഉൾപ്പെടെ 50 പേരോളം ബിജെപിയിൽ ചേർന്നത്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഉണ്ടായ പ്രതിഷേധം കെജ്രിവാളിന് തലവേദന സൃഷ്ടിച്ചിരുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പോലീസിന്റെ സഹായം കെജ്രിവാൾ സർക്കാരിന് ലഭിച്ചില്ലെന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിന് ഉന്നതങ്ങളിൽ നിന്ന് അത്തരമൊരു നിർദേശം ലഭിച്ചിരുന്നുവെന്നും ആം ആദ്മി പാർട്ടി ആരോപിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയും ഡൽഹി പോലീസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷഹീൻബാഗ് സമരമെന്നും പാർട്ടി തുറന്നടിച്ചു.
പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങൾ വടക്ക്-കിഴക്കൻ ഡൽഹിയിൽ വലിയ കലാപങ്ങളിലേക്ക് നയിച്ചിരുന്നു, ബിൽ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 53 പേരോളം കൊല്ലപ്പെടുകയും ചെയ്തു.