തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ. കേസിൽ അന്വേഷണം നടത്തിയ കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ അഡീഷണൽ എസ്‌ഐ വിവി അഗസ്‌റ്റിൻ ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ ഡിവൈഎസ്‌പി കെ സാമുവൽ തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ നിന്ന് വാങ്ങി നശിപ്പിച്ച് കളഞ്ഞതും ഇത് വ്യക്‌തമാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ അറിയിച്ചു.
Also Read: വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
പയസ് ടെന്റ് കോൺവെന്റിലെ അടുക്കളയിൽ വെച്ച് സിസ്‌റ്റർ അഭയ കൊല്ലപ്പെടുമ്പോൾ ആ സമയത്ത് അടുക്കളയോട് ചേർന്ന മുറിയിൽ താമസിക്കുന്ന മൂന്നാം പ്രതി സിസ്‌റ്റർ സെഫി അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലെന്ന് സാക്ഷിമൊഴികളും ശക്‌തമായ തെളിവുകളും കോടതിക്ക് മുമ്പിലുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സിബിഐ കോടതിയിൽ കഴിഞ്ഞ നാല് ദിവസമായി അന്തിമ വാദം നടത്തുകയായിരുന്നു പ്രോസിക്യൂഷൻ. പ്രതിഭാഗം വാദം ചൊവ്വാഴ്‌ച ആരംഭിക്കും.