കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ബീച്ചിൽ നടന്നു വരുന്ന പരിപാടിയുടെ സമാപന ദിനം അപകടത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30ഓളം പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.
ജെഡിടി സംഘടിപ്പിക്കുന്ന കാർണിവലാണ് മൂന്നു ദിവസമായി ബീച്ചിൽ നടക്കുന്നത്. അവസാന ദിവസമായ ഇന്നത്തെ സംഗീത പരിപാടിയുടെ വിവരം സംഘാടകർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനതിരക്ക് സംഘാടകരുടെ പ്രതീക്ഷ തെറ്റിച്ചു. ടിക്കറ്റ് വെച്ചാണ് പരിപാടി നടത്തിയിരുന്നത്.
ഞായറാഴ്‌ച ദിവസം ആയതിനാൽ ബീച്ചിലേക്ക് എത്തിയ മറ്റാളുകളും ചേർന്നപ്പോൾ വലിയ ജനപ്രവാഹമാണ് ബീച്ചിലുണ്ടായത്. ബീച്ചിലെത്തിയ ടിക്കറ്റില്ലാത്ത ആളുകൾ പരിപാടിയിലേക്ക് ഇടിച്ചുകയറിയപ്പോൾ ടിക്കറ്റെടുത്തവർക്ക് വേദിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇത് സംഘടകരുമായുള്ള വാക്കേറ്റത്തിന് ഇടവെച്ചു. വാക്കേറ്റം രൂക്ഷമായ സ്‌ഥലത്തേക്ക് കൂടുതൽ ജനം ഒഴുകിയെത്തിയതോടെ ബാരിക്കേഡുകൾ തകർന്നു വീഴുകയായിരുന്നു.
ബാരിക്കേഡുകൾക്ക് ഇടയിൽപെട്ടും തിക്കിലും തിരക്കിലും പെട്ടുമാണ് ആളുകൾക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ 30ഓളം പേരാണ് ചികിൽസ തേടിയിരിക്കുന്നത്.
സ്വന്തമായി മറ്റാശുപത്രികളിൽ പോയവരുടെ കണക്കുകൾ ഇതിൽപെടില്ല. രാവിലെയോടെ മാത്രമേ യഥാർഥ കണക്കുകൾ ലഭ്യമാകുകയുള്ളു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദർശൻ എന്നിവർ രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള അന്വേഷണത്തിനും നേതൃത്വം നൽകുന്നുണ്ട്.
Most Read: ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍