അസം: പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. കൊര്‍ജോംഗ ബോര്‍പന്തര്‍ ഗ്രാമത്തിലെ ഒരു വ്യക്‌തിയുടെ തൊഴുത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആൾക്കൂട്ടം പിടികൂടിയ യുവാവാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
കൊര്‍ഡോഗിരി ഗ്രാമത്തിലുള്ള ശരത് മോറന്‍ (28) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിന്‍സുകിയ പോലീസ് സുപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോർട് ചെയ്യുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സംഭവ സ്‌ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂണ്‍ 12ന് രാത്രി ഒന്നരയോടെ കാലി തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി ഉടമ അറിയിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം സംഘടിച്ചത്. തുടർന്ന്, തൊഴുത്തിന് സമീപത്ത് കണ്ട യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നു. അതേസമയം, പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം അറിയുന്നതെന്നാണ് പോലീസ് പറയുന്നത്. സ്‌ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇതിനിടെ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ഗ്രാമവാസികളില്‍ ചിലര്‍ സംഘടിതമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12 പേരെ കസ്‌റ്റഡിയിലെടുത്തെന്ന് പോലീസ് വ്യക്‌തമാക്കി. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Also Read: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ