കണ്ണൂർ: ചക്കരക്കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ്‌സ്‌റ്റാൻഡ് പരിസരത്ത് വണ്ടിയിൽ പച്ചക്കറി വിൽപനയും ആശുപത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും വ്യാപകമാവുന്നു. ടിപിആർ 17.61 ശതമാനം ആയതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെമ്പിലോട് പഞ്ചായത്തിലെ ബസ്‌സ്‌റ്റാൻഡ് പരിസരത്താണ് സംഭവം. നാട്ടുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
വണ്ടിയിൽ പച്ചക്കറി വിൽപനയും ആശുപത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും സജീവമായതോടെയാണ് ചക്കരക്കല്ലിലെ ഗ്രാൻമ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധ പ്രദേശങ്ങളിൽനിന്നെത്തി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വാഹനത്തിലുള്ള കച്ചവടം ചക്കരക്കല്ലിൽ വ്യാപകമാണ്. ഇത് നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നും ഗ്രാൻമ സെക്രട്ടറി എസി ഷൈജു വ്യക്‌തമാക്കി.
അതേസമയം സംഭവം ചെമ്പിലോട് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അധികൃതർ കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തു. വാർഡംഗം എംവി അനിൽകുമാർ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പിവി സുനീഷ്, നാലാം വാർഡ് വികസസമിതി ചെയർമാൻ ടികെ രമേശൻ എന്നിവർ സ്‌ഥലത്തെത്തി അനധികൃത കച്ചവടം തടഞ്ഞു.
വരും ദിവസങ്ങളിലും അനധികൃത കച്ചവടത്തിനെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Malabar News: വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി