ന്യൂഡെൽഹി: താലിബാൻ സൈന്യം അഫ്‌ഗാനിസ്‌ഥാൻ പിടിച്ചടക്കിയതോടെ ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർ ആശങ്കയിൽ. വിദ്യാഭ്യാസം, ചികിൽസ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിരവധി അഫ്‌ഗാൻ പൗരൻമാരാണ് ഇന്ത്യയിൽ കഴിയുന്നത്. ഇവരുടെ മടങ്ങിപ്പോക്ക് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിലവിൽ ആശങ്ക നിലനിൽക്കുകയാണ്. കൂടാതെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സുരക്ഷയിൽ ഭീതിയുണ്ടെന്നും ഇവർ വ്യക്‌തമാക്കുന്നുണ്ട്.
അഫ്‌ഗാനിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യത്തിൽ തികഞ്ഞ അവ്യക്‌തത മാത്രമാണ് നിലനിൽക്കുന്നത്. സ്വന്തം രാജ്യത്തുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ഇന്ത്യയിലുള്ള അഫ്‌ഗാൻ പൗരൻമാർ വ്യക്‌തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ അഫ്‌ഗാനിലെ സ്‌ഥിതി എന്താണെന്നതിന്റെ കൃത്യമായ വിവരം അവർക്കും ലഭ്യമല്ല.
അഫ്‌ഗാനിൽ നിന്നുള്ള 22 വിദ്യാർഥികളാണ് ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പഠിക്കുന്നത്. ഇവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ താൽപര്യമില്ലെന്നാണ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്. ഇന്ത്യയിൽ തന്നെ തുടർപഠനം നടത്തി വിസാ കാലാവധി നീട്ടാനാണ് അവർ ആലോചിക്കുന്നത്. വിദ്യാർഥികളിൽ പലരുടെയും വിസ കാലാവധി നിലവിൽ അവസാനിക്കാറായി. സെപ്റ്റംബർ മാസത്തോടെ ഹോസ്‌റ്റലിൽ നിന്നും ഒഴിയേണ്ട വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ വിദേശ പൗരൻമാർക്ക് ഉയർന്ന വിദ്യാഭ്യാസ ചിലവുകളാണ് ഇന്ത്യയിൽ ഉള്ളതെന്നും, അതിനാൽ ഇവിടെ പഠനം തുടരാൻ സാധിക്കാത്ത സ്‌ഥിതി ഉണ്ടെന്നും അഫ്‌ഗാനിൽ നിന്നുള്ള മിക്ക വിദ്യാർഥികളും പറയുന്നു.
Read also: സ്വതന്ത്ര്യദിനം ആഘോഷിച്ച് ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ; അവാർഡ് ദാനവും നടത്തി