ന്യൂഡെൽഹി: 18 മുതൽ 44 വയസ് വരെയുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള തീരുമാനം പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ റദ്ദാക്കി. വാക്‌സിന് സ്വകാര്യ ആശുപത്രികൾ കൂടിയ വില ഈടാക്കുമെന്ന പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപണം ഉന്നയിച്ച പശ്‌ചാത്തലത്തിലാണ് സർക്കാർ തീരുമാനം.
സ്വകാര്യ ആശുപത്രികൾ വഴി വാക്‌സിൻ വിതരണം ചെയ്യാനുള്ള തീരുമാനത്തെ സദുദ്ദേശത്തോടെ എടുക്കാത്ത സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നതായി വാക്‌സിനേഷന്റെ ചുമതല വഹിക്കുന്ന വികാസ് ഗാർഗ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. കൈവശമുള്ളതും നിർമാതാക്കളിൽ നിന്ന് ലഭിക്കുന്നതുമായ മുഴുവൻ വാക്‌സിൻ ഡോസുകളും സ്വകാര്യ ആശുപത്രികൾ സർക്കാരിലേക്ക് തിരികെ നൽകണം. വാക്‌സിൻ ലഭിക്കാനായി സ്വകാര്യ ആശുപത്രികൾ നൽകിയ പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് വാക്‌സിൻ വിഷയത്തിൽ അഴിമതി ആരോപണവുമായാണ് അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദൽ രംഗത്തെത്തിയത്. കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നതിനായി വാക്‌സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് വലിയ ലാഭത്തിൽ മറിച്ചു നൽകുന്നത് ഹൈക്കോടതി അന്വേഷിക്കണമെന്നാണ് സുഖ് ബീർ സിങ് ആവശ്യപ്പെട്ടത്.
Must Read: 40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവർക്കും വാക്‌സിൻ; മുന്‍ഗണനാക്രമം ഇല്ല