മുംബൈ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡെൽഹിക്ക് പുറമേ മുംബൈയിലും സ്‌ഥിതി ഗുരുതരം. കഴിഞ്ഞ തിങ്കളാഴ്‌ച മുംബൈയിലെ കൊളാബയിൽ ഡെൽഹിയേക്കാൾ രൂക്ഷമായ വായു മലിനീകരണമാണ് റിപ്പോർട് ചെയ്‌തത്. കൂടാതെ നാവികസേനാ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന നേവി നഗറിലും നിലവിൽ മലിനീകരണം രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ദീപാവലി വേളയിലെ പടക്കങ്ങളും, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ വ്യവസായങ്ങളും വാഹനസഞ്ചാരവും സജീവമായതും മലിനീകരണം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
തിങ്കളാഴ്‌ച കൊളാബയിൽ വായുനിലവാരം 345 ആണ് രേഖപ്പെടുത്തിയത്. ഡെൽഹിയിൽ 331 രേഖപ്പെടുത്തിയ വേളയിലാണിത്. സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്‌റ്റിങ് ആൻഡ് റിസർച്ചസിന്റെ(സഫർ) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. വായുനിലവാരം 300നു മുകളിലാണെങ്കിൽ സ്‌ഥിതി വളരെ മോശം എന്നാണ് കണക്കാക്കുക.
ബാന്ദ്ര-കുർള കോംപ്ളക്‌സ്, മലാഡ്, ദക്ഷിണ മുംബൈയിലെ മസ്ഗാവ് എന്നിവിടങ്ങളിലും തിങ്കളാഴ്‌ച 300ന് മുകളിലാണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം വർധിച്ചതിന് ഒപ്പം മുംബൈയിൽ കാറ്റിന്റെ വേഗത കുറഞ്ഞതാണ് ഇപ്പോൾ സ്‌ഥിതി രൂക്ഷമാകാൻ കാരണമായത്. കൂടാതെ താപനില കുറയുകയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും ചെയ്‌തതോടെ പൊടിപടലങ്ങൾ കെട്ടിനിൽക്കുന്ന സ്‌ഥിതിയാണ്. അറബിക്കടലിലെ ന്യൂനമർദ്ദവും അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ കാരണമായിട്ടുണ്ട്.
Read also: പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി