വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്.
പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും തലവേദനയുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കോവിഡിനും ഇതേ ലക്ഷണങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്. ആദ്യഘട്ടത്തിൽ പനിയും ചുമയും തൊണ്ടവേദനയും മണവും രുചിയുമറിയാതിരിക്കലും ശ്വാസംമുട്ടുമായിരുന്നു കോവിഡിന്റെ ലക്ഷണങ്ങൾ. എന്നാൽ, വകഭേദം വന്ന വൈറസെത്തിയതോടെ ലക്ഷണങ്ങളും മാറി. അതിതീവ്രസ്വഭാവമുള്ള കോവിഡ് വൈറസ് ബാധിതർക്ക് മറ്റ് ലക്ഷണങ്ങൾക്കൊപ്പം വയറിളക്കം പിടിപെടുന്നതാണ് ഏറ്റവും പുതിയ ലക്ഷണം. കടുത്ത ശരീരവേദനയും ക്ഷീണവും പ്രധാന ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് വൈറൽ പനിയാണോ ഡെങ്കിയാണോ കോവിഡ് ബാധയാണോ എന്നറിയാൻ ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ഒരേസമയം കോവിഡും ഡെങ്കിപ്പനിയും പിടിപെട്ട നിരവധിപേരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് വിദഗ്‌ധ ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വെസ്‌റ്റ് എളേരി, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളിലായി 150തിലധികംപേർക്ക് അടുത്തിടെ ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. വെള്ളരിക്കുണ്ട് മേഖലയിൽ ആഴ്‌ചയിൽ അൻപതോളം പേർക്കാണ് ഡെങ്കി പിടിപെടുന്നത്. വേനൽമഴ ശക്‌തമായതോടെയാണ് കൊതുകുകൾ പെരുകി രോഗം കൂടുന്നത്. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Also Read: 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം