വാഷിങ്ടൻ: ഗാസയിൽ ഇസ്രയേലിന്റെ കടുത്ത ആക്രമണം തുടരുന്നതിനിടെ, അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി. 15 അംഗ കൗൺസിലിൽ 12-0ത്തിനാണ് പ്രമേയം പാസായത്. പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. യുഎസ്, യുകെ, റഷ്യ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഗാസയിലുള്ള ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനായി വെടിനിർത്തൽ വേണമെന്നാണ് ആവശ്യം. ഹമാസ് തടവിലാക്കിയ ബന്ദികളെ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഹമാസും മറ്റു സംഘടനകളും തടവിലാക്കിയ എല്ലാ ബന്ധികളെയും മാനുഷിക പരിഗണന മുൻനിർത്തി വിട്ടയക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുക്കുന്നത്. അതേസമയം, യുഎൻ പ്രമേയം ഇസ്രയേൽ എതിർത്തെന്നാണ് റിപ്പോർട്ടുകൾ.
ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനോട് ഇരച്ചുകയറി 1200 പേരെ കൊലപ്പെടുത്തിയത് മുതൽ ഇസ്രയേൽ-ഹമാസ് പോരാട്ടത്തിൽ യുഎൻ രക്ഷാസമിതി നടത്തുന്ന അഞ്ചാമത്തെ ഇടപെടലാണ് ഈ പ്രമേയം. അഞ്ചു ദിവസമെങ്കിലും വെടിനിർത്തൽ ഉണ്ടായെങ്കിൽ മാത്രമേ ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കാനാകൂയെന്നാണ് ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റി അറിയിക്കുന്നത്.
അതിനിടെ, ആയിരക്കണക്കിന് പലസ്‌തീൻകാർ അഭയം പ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. വൈദ്യുതി ഇല്ലാത്തതിനാൽ അടിസ്‌ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിന് രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
ആശുപത്രിയിൽ നിന്ന് ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ദൃശ്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്‌ച വൈകിട്ടോടെ ആശുപത്രി വളപ്പിൽ ഇസ്രയേൽ-ഹമാസ് വെടിവെപ്പ് നടന്നെന്നും ഇന്നലെ പുലർച്ചെ മൂന്നോടെ സൈന്യം ആശുപത്രിയുടെ ഉള്ളിലേക്ക് കടന്നെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇതിനിടെ, ഹമാസും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്ന് ദിവസത്തെ വെടിനിർത്തലിനുമാണ് ഖത്തർ ശ്രമം നടത്തുന്നത്. ഇസ്രയേലിന്റെ തടവിലുള്ള പലസ്‌തീനിയൻ സ്‌ത്രീകളേയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗമാണ്. അമേരിക്കയുമായുള്ള ചർച്ചക്ക് ശേഷമാണ് ഖത്തറിന്റെ നീക്കം.
Sports| ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി, 50ആം സെഞ്ചുറി തികച്ചു വിരാട് കോലി