പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫാക്‌ടറി സന്ദര്‍ശിച്ചു. 34 പേര്‍ക്കാണ് ഫാക്‌ടറിയിലെ തീപിടുത്തത്തില്‍ പൊൽലേറ്റത്. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്‌ടറിയില്‍ തീപിടുത്തമുണ്ടായത്. സംഭവമറിഞ്ഞ് മണ്ണാർക്കാട് നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവര്‍ത്തനമാരംഭിക്കാത്ത ഫാക്‌ടറിയില്‍ ട്രയല്‍ റണ്‍ നടക്കുന്നതിനിടെ ആയിരുന്നു തീപടർന്നത്.
അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാര്‍ക്കും ഫാക്‌ടറി ജീവനക്കാരും പരിക്കേറ്റവരിൽ പെടുന്നു. ഇവരിൽ 5 പേര്‍ കോഴിക്കോട്ടെ ആശുപത്രിയിലും മറ്റുള്ളവര്‍ പെരിന്തല്‍മണ്ണയിലെയും മണ്ണാര്‍ക്കാട്ടെയും ആശുപത്രികളിലും ചികിൽസയിലാണ്.
ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവ സ്‌ഥലം സന്ദർശിച്ചു. ഫാക്‌ടറിയിലെ തീപിടുത്തത്തിലും സ്‌ഫോടനത്തിലും അസ്വാഭാവികതയില്ല എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ശാസ്‍ത്രീയ പരിശോധനയുള്‍പ്പടെ പൂര്‍ത്തിയായാല്‍ മാത്രമേ തീപിടുത്തത്തിന്റെ യഥാർഥ കാരണം വ്യക്‌തമാകൂയെന്നും റിപ്പോര്‍ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സ്‌ഥലം സന്ദര്‍ശിച്ച അസി. കളക്‌ടര്‍ അശ്വതി ജെയിംസ് വ്യക്‌തമാക്കി.
Malabar News: പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ