ന്യൂഡൽഹി: ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും അക്രമികൾക്കൊപ്പം ചേർന്ന് കലാപത്തിൽ പങ്കെടുക്കുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇരകൾക്ക് കൃത്യസമയത്ത് വൈദ്യസഹായം നൽകിയില്ല, പോലീസ് ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു, കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ഡൽഹി പോലീസിനെതിരെ റിപ്പോർട്ടിലുള്ളത്.
കലാപത്തിന് സാക്ഷികളായ 50ഓളം പേരുടെ അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഡൽഹി പോലീസ് ലംഘിച്ചുവെന്നും ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിലുണ്ട്. കലാപം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ഡൽഹി പോലീസിന്റെ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
അധികാരികളിൽ നിന്നുള്ള സംരക്ഷണമാണ് പോലീസുകാർക്ക് ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിനു പ്രചോദനമാവുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ ബിബിസിയോട് പറഞ്ഞു. റിപോർട്ട് പുറത്തുവിടുന്നതിന് മുമ്പ് ആംനസ്റ്റി പോലിസിന്റെ വിശദീകരണം തേടാൻ സമീപിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.