കൊച്ചി: ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയമാക്കും. ഉത്തരക്കടലാസ് കാണാതായ വിഷയത്തില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോർട്. സര്‍വകലാശാലയിലെ ഉദ്യോഗസ്‌ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പിജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരക്കടലാസുകൾ പരീക്ഷാ വിഭാഗം ഓഫീസിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്.
Read also: വിസ്‌മയ കേസ്; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു