കോഴിക്കോട്: പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട് ചെയ്യുകയായിരുന്ന വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം. കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ചായിരുന്നു സംഭവം. സുരക്ഷാവീഴ്‌ച റിപ്പോർട് ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം പ്രവർത്തകർ വനിതാ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
പ്രതിയെ കുറച്ച് വിവരം നൽകിയ ലോ കോളേജ് വിദ്യാർഥികളുടെ പ്രതികരണം എടുക്കുന്നതിനിടെ ആയിരുന്നു സംഭവം. പിന്നീട് പോലീസ് എത്തി ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചു. ഇന്ന് വൈകീട്ട് 6.15ഓടെയാണ് സഭവം. വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ രണ്ട് പ്രതികളിൽ ഒരാളാണ് കടന്നു കളഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നാടകീയ സംഭവങ്ങൾ നടന്നത്. അറസ്‌റ്റിലായ പ്രതികൾക്ക് വേഷം മാറ്റാനായി പോലീസ് സൗകര്യം ഒരുക്കി. വേഷം മാറുന്നതിനിടെയാണ് പ്രതികളിലൊരാളായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ ഓടി രക്ഷപ്പെട്ടത്.
സ്‌റ്റേഷന്റെ പിൻ ഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ ബസ് സ്‌റ്റാന്റും, സ്‌റ്റേഷൻ പരിസരവും കേന്ദ്രീകരിച്ച് പരിശോധന ശക്‌തമാക്കി. വെറും ഒന്നര മണിക്കൂറിനിടെ ലോ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി.
കോളേജ് പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കണ്ട കോളേജിലെ വിദ്യാർഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പട്രോളിങ് നടത്തുന്ന പോലീസ് സംഘം ഫെബിനെ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. നേരത്തെ പ്രതി ചാടിപ്പോയെന്ന് വിവരത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Read Also: സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ