പാലക്കാട്: അട്ടപ്പാടി ചുരം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് രംഗത്ത്. ചുരം റോഡ് നവീകരണത്തിനായി കിഫ്‌ബി വഴി പണം അനുവദിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം.
നവീകരണം ആരംഭിക്കാനായി 20 ദിവസം കൂടി സർക്കാരിന് സമയം കൊടുക്കുമെന്നും ഫലം കണ്ടില്ലെങ്കിൽ ആദിവാസികളെ കൂട്ടി സമരം തുടങ്ങുമെന്നും എംഎൽഎ അറിയിച്ചു. ചുരത്തിലെ ഗതാഗതകുരുക്ക് മൂലവും പതിവായുള്ള അപകടങ്ങളും കാരണം ബദൽ റോഡെന്ന ആവശ്യവും വീണ്ടും ഉയരുന്നുണ്ട്. ഇതിനുള്ള ഭൂമി വിട്ടുകൊടുക്കാൻ ആവില്ലെന്നാണ് വനംവകുപ്പിന്റെ വാദം. എന്നാൽ, ബദൽ റോഡിന്റെ ആവശ്യകത കൂടിവരുന്ന സമയമാണെന്നും എത്രയും പെട്ടെന്ന് ഇതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്നും അട്ടപ്പാടിക്കാർ ആവശ്യപെടുന്നു.
മാനത്ത് മഴക്കാറ് കണ്ടാൽ അട്ടപ്പാടി ചുരം വഴിയുള്ള യാത്ര ഏറെ ദുസ്സഹമാണ്. പലപ്പോഴും യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളാണ് അധികൃതർ നൽകുക. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൂടാതെ, ചുരത്തിൽ മണ്ണിടിച്ചിലും വ്യാപകമാണ്. റോഡ് മുഴുവൻ കുഴിയുമാണ്. റോഡിന്റെ വീതി കൂട്ടാത്തതിനാൽ മണ്ണിടിഞ്ഞാൽ ചുരം കടക്കുക അസാധ്യമായി തീരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്‌ത ശക്‌തമായ മഴയിൽ ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലും ഗതാഗത തടസവും മേഖലയിൽ ഉള്ളവരെ ഏറെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതോടെയാണ് പ്രത്യക്ഷ സമരവുമായി യുഡിഎഫ് രംഗത്തിറങ്ങുന്നത്.
Most Read: ശമ്പള പരിഷ്‌കരണം; അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്‌തമാക്കി ഡോക്‌ടർമാർ