ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്‌റ്റിറ്റ്യൂട്ട് ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. കാണാതായ ബാക്കിവരുന്നവരെ കുറിച്ച് വിവരം ലഭിച്ചെന്നും രക്ഷാ പ്രവർത്തനം തുടരുന്നുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. തിരച്ചിൽ ഊർജിതമാണ്.
നേരത്തേ എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. 16,000 അടി ഉയരത്തിലുണ്ടായ ഹിമപാതത്തില്‍ ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഘം പെട്ടുപോയത് രക്ഷപ്പെടുത്തിയവരെ 13,000 അടി ഉയരത്തിലുള്ള സമീപത്തെ ഹെലിപാഡിലെത്തിച്ച് പിന്നീട് ഡെറാഡൂണിലെത്തിക്കും.
170 അംഗ സംഘമാണ് പർവാതാരോഹണത്തിനായി പോയത്. ഹിമപാതത്തിൽ അകപ്പെട്ട എട്ട് പേരെ സംഘാംഗങ്ങൾ തന്നെയാണ് രക്ഷിച്ചത്. ഇവരെയെല്ലാം സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയതായി സംഘാംഗങ്ങൾ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്‌ഥാന ദുരന്ത പ്രതികരണ സേന, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ ഓഫീസ് അറിയിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് രക്ഷാ പ്രവർത്തനത്തിനും ദുരന്ത പ്രതിരോധ പ്രവർത്തനത്തിനും സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയോട് രക്ഷാപ്രവർത്തനത്തിൽ ഭാഗമാകാൻ നിർദ്ദേശിച്ചതായും രാജ്‌നാഥ് സിങ് ട്വിറ്ററിൽ അറിയിച്ചിരുന്നു.
Most Read: മൂല്യം കൂപ്പുകുത്തുന്നു; ഇന്ത്യന്‍ രൂപ സർവകാല തകർച്ചയിൽ