ഗാസ: ആയിരക്കണക്കിന് പലസ്‌തീൻകാർ അഭയം പ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളാക്കിയവരെ അൽഷിഫ ആശുപത്രിയിലാണ് ഹമാസ് താമസിപ്പിച്ചിരിക്കുന്നതെന്ന ശക്‌തമായ സൂചന കിട്ടിയിരുന്നതായി നെതന്യാഹു പറഞ്ഞു.
‘ഗാസയിലെ അൽഷിഫ ആശുപത്രിയിലാണ് ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്‌തമായ സൂചന ഞങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് കിട്ടിയിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിൽ ഞങ്ങളുടെ സൈന്യം പ്രവേശിച്ചത്. എന്നാൽ, ഈ ആഴ്‌ച ആദ്യം ഇസ്രയേൽ സേനയുടെ ഓപ്പറേഷന് പിന്നാലെ ഹമാസ് ഇവിടെ നിന്ന് മാറിയിരിക്കാം’- നെതന്യാഹു വ്യക്‌തമാക്കി.
ഹമാസിന്റെ ഒരു സുരക്ഷിത സ്‌ഥാനവും ഗാസയിൽ ഇനിയിലെന്നും ഗാസ നഗരത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് വരെ ഇസ്രയേൽ സൈന്യം എത്തിയെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രതികരിച്ചിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ അടിസ്‌ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിന് രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്. വൈദ്യസഹായം കിട്ടാതെ കുഞ്ഞുങ്ങളിവിടെ കൂട്ടത്തോടെ മരിക്കുകയാണ്.
ആശുപത്രിയിൽ നിന്ന് ഹമാസിന്റെ വൻ ആയുധ ശേഖരവും തുരങ്കവും വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. ഇതിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികൾക്കും അഭയം പ്രാപിച്ച സാധാരണക്കാർക്കുമായി 4000 ലിറ്ററിലേറെ വെള്ളവും 1500 ഭക്ഷണപ്പൊതികളും വിതരണം ചെയ്‌തതായും ഐഡിഎഫ് അറിയിച്ചു.
നിലവിൽ, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അൽഷിഫയിലെ രോഗികളെ അടിയന്തിരമായി ഒഴിപ്പിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിമിതികൾ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പലസ്‌തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസുകളിൽ ഇന്ധനം ഇല്ലെന്നതാണ് ആദ്യപരിമിതി. ആംബുലൻസുകൾ അയക്കാൻ ഈജിപ്‌ത് തയ്യാറാണെങ്കിലും വ്യോമാക്രമണം തുടരുന്നതിനാൽ സുരക്ഷ ഉറപ്പാക്കുക എളുപ്പമല്ല.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്