വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ടായി ജോ ബൈഡന്‍ സ്‌ഥാനമേറ്റ് 50 ദിവസം പിന്നിടുകയാണ്. അധികാരത്തിൽ എത്തിയത് മുതല്‍ ഇന്ത്യന്‍ വംശജരെ നിര്‍ണായക സ്‌ഥാനങ്ങളില്‍ നിയമിക്കുന്നത് ജോ ബൈഡന്‍ തുടരുകയാണ്. 55 ഇന്ത്യന്‍ വംശജരെയാണ് ഇതിനോടകം നിയമിച്ചത്. പെന്റഗണ്‍, നാസ ഉള്‍പ്പടെയുളള തന്ത്രപ്രധാനമായ സ്‌ഥാപനങ്ങള്‍ വരെ ഇതിലുള്‍പ്പെടും.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ജോ ബൈഡന് കീഴിലാണ്. കമല ഹാരിസ് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് പരിഗണിക്കപ്പെട്ടത് ജോ ബൈഡന്റെ പ്രത്യേക താൽപര്യ പ്രകാരമായിരുന്നു.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്വാതി മോഹന്‍, ബൈഡന്റെ പ്രസംഗങ്ങള്‍ തയാറാക്കുന്ന വിനയ് റെഡ്ഡി തുടങ്ങിയവരാണ് ഈ നിരയിലെ മറ്റ് പ്രമുഖര്‍. എന്നാല്‍ ബജറ്റ് ഡയറക്‌ടര്‍ സ്‌ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജ നീര ടന്‍ഡനെ ബൈഡന്‍ തല്‍സ്‌ഥാനത്ത് നിന്ന് നീക്കിയത് രണ്ടുദിവസം മുമ്പാണ്. സെനറ്റിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
2009 മുതല്‍ 17വരെ നീണ്ട ഒബാമയുടെ ഭരണ കാലഘട്ടത്തിലും ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യക പരിഗണന നല്‍കിയിരുന്നു. ശേഷം പ്രസിഡണ്ടായി എത്തിയ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യന്‍ വംശജനെ ക്യാബിനറ്റ് റാങ്കോടെയാണ് നിയമിച്ചത്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്കുളള സ്വാധീനവും, ഇന്ത്യയുമായുളള ബന്ധം ശക്‌തിപ്പെട്ടതുമാണ് നിയമനങ്ങള്‍ക്ക് പിന്നിലെ കാരണം.
കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. വിവേക് മൂര്‍ത്തി, പെഴ്‌സിവീയറന്‍സ് ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്വാതി മോഹന്‍, ദേശീയ കൗണ്‍സില്‍ അംഗം സുമോന ഗുഹ, ക്ളൈമറ്റ് പൊളിസി ഡയറക്‌ടര്‍ സോനിയ അഗര്‍വാള്‍, യുഎസ് ആഭ്യന്തര വിഭാഗം സീനിയര്‍ സോളിറ്റര്‍ ജനറല്‍ രുചി ജെയിന്‍, ബഡ്‌ജറ്റ് വിഭാഗം ഡപ്യൂട്ടി അസിസ്‌റ്റന്റ് സെക്രട്ടറി അരുണ കല്യാണം തുടങ്ങിയവരാണ് ബൈഡന്‍ ടീമിലെ പ്രധാന ഇന്ത്യക്കാര്‍.
Read Also: ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍