കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നൽകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്.
രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ 11ആം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.
വോട്ടെടുപ്പിന്റെ തലേദിവസം രാത്രി 3,000 രൂപ മുതല്‍ 6,000 രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്ന് എംഎൽഎ പറയുന്നു. ഇതു ശ്രദ്ധയില്‍പെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കള്‍ തന്നെയാണ് കോഴ നല്‍കാന്‍ വീടുകള്‍ സന്ദര്‍ശിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.
നേരത്തെ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മൽസരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനായി കെ സുന്ദരക്ക് ബിജെപി നേതാക്കൾ പണം നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം രൂപ നൽകിയെന്നാണ് സുന്ദര വെളിപ്പെടുത്തിയത്.
കൂടാതെ, എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലും വന്നിരുന്നു. ഇത് തെളിയിക്കുന്ന, കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
Most Read: ഫ്‌ളാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം