ചെന്നൈ: മധുരയിലെ ആവണിയാപുരത്ത് ജല്ലിക്കെട്ട് മല്‍സര വേദിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം. പ്രതിഷേധക്കാര്‍ കേന്ദ്ര സർക്കാരിന് എതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും മുദ്രാവാക്യം വിളിച്ചു.
ജല്ലിക്കെട്ട് കാളകളെ മെരുക്കാന്‍ വന്ന ആളുകളില്‍ നിന്നാണ് പ്രതിഷേധം ഉണ്ടായത്. അവര്‍ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.
കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി വേദിയിലെത്തി അല്‍പസമയം കഴിഞ്ഞാണ് പ്രതിഷേധമുയര്‍ന്നത്. ഈ സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഡെല്‍ഹിയിലിരിക്കുന്ന ചിലര്‍ തമിഴ് സംസ്‌കാരത്തേയും ഭാഷയേയും എതിര്‍ക്കുന്നു. അവര്‍ക്കുള്ള മറുപടി കൂടിയായാണ് ജല്ലിക്കെട്ട് വേദിയിലേക്കുള്ള തന്റെ വരവെന്നും രാഹുൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ മാട്ടുപ്പൊങ്കല്‍ ഉൽസവത്തിന്റെ ഭാഗമായി മൂന്നാം ദിവസം നടത്തുന്ന മല്‍സരമാണ് ജല്ലിക്കെട്ട്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കല്‍ തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉല്‍സവമാണ്. മധുരക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്‌ഥലം. ഇത് ഏറുതഴുവൽ എന്നും അറിയപ്പെടുന്നു.
Also Read: കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി