ന്യൂഡെല്‍ഹി: വ്യക്‌തമായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്‌റ്റും നോട്ടീസ് അയക്കാതെയുള്ള ചോദ്യം ചെയ്യലുമൊക്കെ ഒഴിവാക്കി പോലീസ് സേന പരിഷ്‌കാരത്തിന് ഒരുങ്ങുന്നു. പോലീസിനെ കൂടുതല്‍ മാനവികമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (ബിപിആര്‍ഡി) ആണ് കരടു മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
വ്യക്‌തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്‌റ്റ് ചെയ്യാനെന്നും അറസ്‌റ്റ് സ്‌ഥിരം നടപടിയാവരുതെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു. പരാതി ലഭിച്ചാല്‍ സ്‌ഥലവും സമയവും വ്യക്‌തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്നതാണ് പ്രധാന നിര്‍ദേശം. കസ്‌റ്റഡി പീഡനങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി നിരീക്ഷിച്ചു. കസ്‌റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്‌ഥാപിക്കണം. കസ്‌റ്റഡിയില്‍ പീഡിപ്പിക്കുന്ന പോലീസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം എന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
സ്‌ത്രീകളെയും 65 വയസ്സില്‍ കൂടുതലുള്ളവരെയും 15 വയസ്സില്‍ താഴെയുള്ളവരെയും സ്‌റ്റേഷനിലേക്കു വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്‌ചിത സമയത്തില്‍ കൂടുതല്‍ കസ്‌റ്റഡിയില്‍ വെക്കാന്‍ പാടില്ല എന്നതും മറ്റൊരു സുപ്രധാന നിര്‍ദേശമാണ്.
മറ്റു പ്രധാന ശുപാര്‍ശകള്‍: അറസ്‌റ്റിനുമുമ്പ്
* ഹാജരാവാന്‍ വിസമ്മതിച്ചെങ്കില്‍ മാത്രമേ അറസ്‌റ്റുചെയ്യാവൂ.
* കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്‌റ്റ്.
അറസ്‌റ്റ് ചെയ്യുമ്പോള്‍
* വ്യക്‌തമായി എഴുതി തയാറാക്കി നാട്ടിലെ ഒരു പ്രധാനപ്പെട്ട വ്യക്‌തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്‌റ്റ് മെമ്മോ.
* അറസ്‌റ്റ് ചെയ്യുന്ന വ്യക്‌തിയുടെ താല്‍പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം.
* അറസ്‌റ്റ് ചെയ്യുന്ന ഉദ്യോഗസ്‌ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം.
* എന്തിനാണ് അറസ്‌റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്‌തിയെ അറിയിച്ചിരിക്കണം.
Also Read: എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടം; വിജ്‌ഞാപനം ഉടന്‍
* മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും അറസ്‌റ്റു സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം.
* ജാമ്യമില്ലാക്കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്‌റ്റില്‍ മാത്രമേ വിലങ്ങു വെക്കാവൂ.
* സ്‌ത്രീകളെ അറസ്‌റ്റ് ചെയ്യുമ്പോള്‍ വനിതാപോലീസ് ഇല്ലെങ്കില്‍ ഒരു സ്‌ത്രീയെ അനുഗമിക്കാന്‍ അനുവദിക്കണം.
കസ്‌റ്റഡിയില്‍
* അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.
* ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം.
* ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന.
* നിശ്‌ചിത ഇടവേളകളില്‍ വെള്ളവും ഭക്ഷണവും.
* ശാരീരിക പീഡനമേല്‍പ്പിക്കാതെ ശാസ്‍ത്രീയമായി ചോദ്യം ചെയ്യണം.
* വ്യക്‌തി ശുചിത്വം ഉറപ്പാക്കാന്‍ അടിവസ്‍ത്രങ്ങള്‍ ഉള്‍പ്പെടെ വൃത്തിയുള്ള വസ്‍ത്രങ്ങള്‍ ദിവസേന ഉറപ്പാക്കണം.
Read Also: ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും