ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ചൈന, റഷ്യ, പാകിസ്‌ഥാൻ, കസാഖിസ്‌താൻ, കിർഗിസ്‌താൻ, താജിക്കിസ്‌താൻ, ഉസ്ബക്കിസ്‌താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും. രണ്ടര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ ഈ വർഷം അധ്യക്ഷത വഹിക്കാനുള്ള ചുമതല റഷ്യക്കാണ്.
ലഡാക്ക് അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെ ആദ്യമായി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ഒരേ വേദി പങ്കിടുന്നുവെന്ന പ്രത്യേകതയും ഈ ഉച്ചകോടിക്കുണ്ട്. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യാ-ചൈനാ ബന്ധത്തിൽ വിള്ളലുണ്ടായി. പ്രശ്‌ന പരിഹാരത്തിനായി നിരവധി തവണ ചർച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
അതേസമയം, ഷാങ്ഹായ് ഉച്ചകോടിക്ക് പുറമെ ഈ മാസം നടക്കുന്ന മറ്റ് രണ്ട് ചടങ്ങുകളിലും നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും വേദി പങ്കെടുക്കുന്നുണ്ട്. 17ന് നടക്കുന്ന ബ്രിക്‌സ് വെർച്വൽ ഉച്ചകോടി, 21, 22 തീയതികളിൽ നടക്കുന്ന ജി 20 വെർച്വൽ ഉച്ചകോടി എന്നിവയാണവ.