കണ്ണൂർ: തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ പരാതി. ഭഗവതി ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കര വായനശാലക്ക് സമീപത്തെ പുതിയ വീട്ടിൽ കെ ജിജിത്താണ് ട്രെയിൻ തട്ടി മരിച്ചത്. ജിജിത്ത് ഓടാൻ കാരണം ഒരു സംഘം പിന്തുടർന്ന് മർദ്ദിച്ചതാണെന്ന് ആരോപിച്ചു ബന്ധുക്കളും സുഹൃത്തുക്കളുമാണ് പോലീസിൽ പരാതി നൽകിയത്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു ന്യൂമാഹി പോലീസ് മൂന്ന് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതേ ബസിന്റെ കണ്ടക്‌ടർ നീർവേലിയിലെ വിജേഷിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ബസ് തട്ടി കാൽനട യാത്രക്കാരൻ മുനീർ വീണത് കണ്ടു അമ്പരന്നു അടുത്തേക്ക് ചെന്ന കണ്ടക്‌ടർ വിജേഷിനെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചു കാൽനടയാത്രക്കാരന് പരിക്കേറ്റതിന് ബസ് ഡ്രൈവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്‌ച വൈകിട്ട് 6.15നാണ് പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്ത് സ്വകാര്യ ബസ് തട്ടി പെട്ടിപ്പാലം കോളനിയിലെ മൽസ്യത്തൊഴിലാളി മുനീറിന് പരിക്കേറ്റതും, ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ഡ്രൈവർ ജിജിത്ത് തൊട്ടടുത്തുള്ള റെയിൽവേ ട്രാക്കിൽ മെമു ട്രെയിൻ തട്ടി മരിച്ചതും. ജനക്കൂട്ടത്തിന്റെ അക്രമം ഭയന്നോടിയ ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചു തലശേരി- വടകര റൂട്ടിൽ ഇന്നലെ സ്വകാര്യ ബസുകൾ ഓടിയില്ല. ഇതുവഴിയുള്ള ദീർഘദൂര ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.
അതേസമയം, ബസ് തട്ടി പരിക്കേറ്റ മുനീറിനെ ശസ്‌ത്രക്രിയക്ക് വിധേയമാക്കി. ഇയാളുടെ കാലുകൾക്ക് പരിക്കുണ്ട്. മരിച്ച ജിജിത്തിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം മനേക്കരയിലെ വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെ സംസ്‌കരിച്ചു. ജിജിത്തിന്റെ മകൾ നിഹ രണ്ടു വർഷം മുമ്പാണ് മരിച്ചത്. പിന്നാലെ ജിജിത്തും യാത്രയായത് കുടുംബത്തെ തീരാദുഃഖത്തിലാഴ്‌ത്തി.
Most Read| മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി; പ്രതിഷേധിക്കാൻ നാട്ടുകാർ; സ്‌ഥലത്ത് പോലീസ് സന്നാഹം