തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ചാർജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍ എത്ര തുകയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. വര്‍ധിപ്പിക്കേണ്ട തുക എത്രയെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വര്‍ധനയുടെ പശ്‌ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ബസ് ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ട്. അവരുടെ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് അമിത ഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചു വരുന്നത്. പരിഷ്‌കരിച്ച ബസ് ചാര്‍ജ് എന്നു മുതല്‍ നടപ്പിലാക്കണമെന്ന് ഉടന്‍ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
നിരക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിന് ബസുടമകളുടെ 3 അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം.
വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. രാമചന്ദ്രന്‍ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Most Read: ‘തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല’; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം