ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടനെന്ന് റിപ്പോർട്. വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സംസ്‌ഥാനങ്ങള്‍ക്ക് പരിഗണന നല്‍കിയായിരിക്കും പുന:സംഘടന. മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം ലഭിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മെട്രോമാൻ ഇ ശ്രീധരന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട് ഉണ്ടായിരുന്നു.
ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ കുറക്കാനും മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ആദ്യ മോദി സര്‍ക്കാരില്‍ മൂന്ന് തവണ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു. എന്നാലിത്തവണ ഇതുവരെ പുന:സംഘടന നടന്നിട്ടില്ല.
Read also: സന്ദർശകർക്കായി താജ്‌മഹൽ കവാടം വീണ്ടും തുറക്കുന്നു; നാളെ മുതൽ