തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി ആരോപിച്ചു.
നാലരവർഷമായി അഴിമതിയുടെ കറുത്ത പാടു പോലും സംസ്‌ഥാന സർക്കാരിനെ കുറിച്ച് ഉന്നയിക്കാനായില്ല. അതിനാൽ വ്യാജ ആരോപണങ്ങളുമായി അവർ രംഗത്ത് വരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ അട്ടിമറി നീക്കം നടക്കുന്നുണ്ട്. കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോൾ അന്വേഷണമില്ല. കേന്ദ്ര ഏജൻസികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കളെ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് വേട്ടയാടി. അഹമ്മദ് പട്ടേൽ മുതൽ ചിദംബരം വരെ ഏജൻസികളുടെ വേട്ടയാടലിന്റെ ഇരകളാണ്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, റോബേർട്ട് വാദ്ര എന്നിങ്ങനെ പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്ര ഏജൻസികളാൽ മുറിവേറ്റവരാണെന്ന് മുഖ്യമന്ത്രി പറയുന്നു.
Also Read: ഡോക്‌ടർമാരുടെ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി
എന്നാൽ ബിജെപിയിൽ എത്തുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളും അവരുടെ കേസുകളും ഇല്ലാതാകുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിക്കാർക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാർ ബിജെപിയിൽ എത്തിയാൽ കേസില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര ഏജൻസികൾ വ്യവസ്‌ഥാപിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല സർക്കാർ പദ്ധതികളെ അട്ടിമറിക്കുക എന്നതാണ് ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്.കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. അത് സംസ്‌ഥാനത്തിന്റെ പ്രത്യേക രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് തകർക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു