ചെന്നൈ: പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ കെവി ആനന്ദ് (54) നിര്യാതനായി. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളികളുടെ പ്രിയ ചിത്രം ‘തേന്‍മാവിന്‍ കൊമ്പത്തി’ന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടിയ അദ്ദേഹം ‘മിന്നാരം’, ‘ചന്ദ്രലേഖ’ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിരുന്നു.
തമിഴ് സിനിമാലോകത്ത് തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച കെവി ആനന്ദ് നിരവധിയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു. ‘അയന്‍’, ‘കോ’, ‘മാട്രാന്‍’, ‘കവന്‍’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ശിവജി’യുടെ ക്യാമറാമാന്‍ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോക ശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ‘ജോഷ്’, ‘കാക്കി’, ‘നായക്’ എന്നിവയുടെ ക്യാമറാമാന്‍ ആയും പ്രവർത്തിച്ചിട്ടുണ്ട്.
1966 ഒക്‌ടോബർ 30ന് വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ചെന്നൈയിലാണ് ജനനം. ‘ഇന്ത്യ ടുഡേ’, ‘കൽകി’ തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിരുന്നു.
‘ശിവാജി ദി ബോസ്’, ‘ചെല്ലമേ’, ‘ദ ലെജെന്റ് ഓഫ് ഭഗത് സിങ്’, ‘മുതൽവൻ’, ‘നേർക്കു നേർ’, ‘കാതൽ ദേശം’, ‘മിന്നാരം’, ‘ചന്ദ്രലേഖ’, ‘തേന്‍മാവിൻ കൊമ്പത്ത്’ എന്നീ ചിത്രങ്ങൾക്കായി ക്യാമാറ ചലിപ്പിച്ചു.
Read Also: കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി