പാലക്കാട്: ജില്ലയിൽ മെഡിക്കല്‍ കോളേജ് സജ്‌ജമാകുന്നതോടെ വിദഗ്‌ധ ചികിൽസക്കായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്‌ഥക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഇടതുസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പുതിയ ഒപി ബ്‌ളോക്കിന്റെയും ജനറല്‍ മെഡിസിന്‍ ഐപി വിഭാഗത്തിന്റെയും ഉൽഘാടനം ഓണ്‍ലൈനായി നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒപി വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന 500 ബെഡുകള്‍ ഉള്ള ആശുപത്രി ബ്‌ളോക്കിനായി 330 കോടി രൂപയാണ് സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഒപി ബ്‌ളോക്കാണ് പ്രവര്‍ത്തന സജ്‌ജമായത്. മറ്റ് ബ്‌ളോക്കുകള്‍ ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയിലും സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി പ്രവര്‍ത്തിച്ചിരുന്ന ഒപികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറുന്നത്. മൂന്നു ടവറുകളിലായി നാലു നിലകളിലാണ് ഒപി വിഭാഗം പ്രവര്‍ത്തിക്കുക.
ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, മനോരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം എന്നിവ ആദ്യഘട്ടം എന്ന നിലയിൽ ഉണ്ടാകും. അധികം വൈകാതെ മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുവരെ മെഡിക്കല്‍ കോളേജിലെ ഡോക്‌ടർമാരുടെ സേവനം ജില്ലാ ആശുപത്രിയില്‍ ലഭ്യമാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്ലാത്തതിനാല്‍ പാലക്കാട്ടുകാര്‍ മുമ്പ് വിദഗ്‌ധ ചികിൽസക്കായി തൃശൂര്‍, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.
ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനു പുറമേ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 406 തസ്‌തികകള്‍ മെഡിക്കല്‍ കോളേജില്‍ സൃഷ്‌ടിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മാത്രമായി 101 പുതിയ തസ്‌തികകളാണ് സൃഷ്‌ടിച്ചത്.
ഇതു കൂടാതെ 12 മേജര്‍ സ്‌പെഷ്യാലിറ്റി ഒപികള്‍, 12 അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ലെവല്‍-1 ട്രോമ കെയര്‍, നൂതന പീഡിയാട്രിക് വിഭാഗം, എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യുമാറ്റിക് ട്രാൻസ്‌ഫർ സിസ്‌റ്റം എന്നിവയും എത്രയും വേഗം യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ