തിരുവനന്തപുരം: കോൺഗ്രസ് സഖ്യത്തോടുള്ള സംസ്‌ഥാന ഘടകത്തിന്റെ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനങ്ങളിലെ സ്‌ഥിതി അനുസരിച്ച് ദേശീയതലത്തിൽ നിലപാടെന്ന രീതിയിലാണ് സിപിഎമ്മിൽ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കോൺഗ്രസ് ഒരിക്കലും ബിജെപിയ്‌ക്ക് ബദലല്ല. സ്വാതന്ത്ര്യസമര കാലം മുതല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ സ്വയം നശിക്കാന്‍ തീരുമാനിച്ച നിലയിലാണ് കോൺഗ്രസുള്ളത്. രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ മതേതരത്വത്തിന്റെ പാര്‍ട്ടിയായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്ന സ്‌ഥിതി ആശങ്കയുണ്ടാക്കുന്നതും ഖേദകരവുമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നത് അവരുടെ നേതാക്കള്‍ പരസ്യമായി പറയുന്നുവെന്നും പിണറായി വിജയൻ ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ആയിരുന്നവര്‍ പോലും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു. കര്‍ണാടകയില്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ പല കോണ്‍ഗ്രസ് എംഎല്‍എമാരും ഇന്ന് ബി.ജെ.പി എംഎല്‍എമാരാണ്. അധികാരത്തിന് വേണ്ടി മറുപക്ഷത്ത് ചാടി പാര്‍ട്ടി ഭരണത്തെ അട്ടിമറിച്ച ചരിത്രമാണ് കോൺഗ്രസിലെ പല നേതാക്കൾക്കും. എന്നാല്‍ കേരളത്തില്‍ സ്‌ഥിതി മറ്റൊന്നാണ്. ബിജെപി അല്ല കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ തിരഞ്ഞെടുക്കുന്നത്. മതനിരപേക്ഷതയെ അനുകൂലിക്കുന്ന നേതാക്കള്‍ ഇടതുപക്ഷത്തേക്ക് വരികയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
കോണ്‍ഗ്രസിന് അസ്‌ഥിത്വം നഷ്‌ടപ്പെട്ടുവെന്നും സംസ്‌ഥാനത്ത് പാര്‍ട്ടി തലപ്പത്തുള്ള പലരും സംഘപരിവാര്‍ മനസുള്ളവരാണെന്നും അടുത്തിടെ പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെപി അനില്‍ കുമാര്‍ പറഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും