തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർ ലൈൻ, വായ്‌പാ പരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. കെ റെയിൽ വിഷയവും ചർച്ച ചെയ്‌തേക്കും. ബഫർസോൺ പ്രതിഷേധങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി അനുമതി തേടിയത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
അതിനിടെ, പരിസ്‌ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. 2021ൽ കേന്ദ്രത്തിന് സംസ്‌ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ഈ ഭൂപടം മാനദണ്ഡമാക്കിയാണ് ജനങ്ങൾ പരാതി നൽകേണ്ടത്. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോർട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 22 സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഭൂപടമാണിത്.
ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡം ആക്കണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയത്. തുടർന്നാണ് 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ചത്. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശിച്ചു.
അതേസമയം, പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധനയും നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം, വില്ലേജ് ഓഫിസർ, വനം വകുപ്പ് ഉദ്യോഗസ്‌ഥൻ എന്നിവർ ചേർന്നാകണമെന്നും നിർദ്ദേശം നൽകി.
Most Read: മക്കളെ മദ്യപാനികൾക്ക് വിവാഹം കഴിപ്പിച്ചു നൽകരുത്; കേന്ദ്രമന്ത്രി കൗശൽ കിഷോർ