തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അനധികൃത ഇടപെടലുകൾ നടത്തുന്നു എന്ന പരാതിയുമായി ജീവനക്കാർ. ആരോഗ്യ സെക്രട്ടറിയേയും ഡിഎച്എസിനെയും (ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ മുന്നോട്ട് വന്നിരുന്നു. ഇടപെടലുകളെ ചോദ്യം ചെയ്‌താൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
Read Also: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്‌ടർ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റുള്ള മെഡിക്കൽ കോളേജുകളിലെ നോഡൽ ഓഫീസർമാരും രാജി വെക്കുകയാണ്. ഈ സംഭവത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്നും ആരോപണമുണ്ട്. ആവശ്യത്തിനുള്ള ജീവനക്കാരെ സർക്കാർ നിയമിക്കാത്തതിനും നഴ്‌സുമാർ രോഗിയെ പരിചരിക്കാത്തതിനും നോഡൽ ഓഫീസർ അടക്കമുള്ളവർ എന്ത് തെറ്റ് ചെയ്‌തു എന്നാണ് ഡോക്‌ടർമാർ ചോദിക്കുന്നത്.
പലയിടത്തും ജീവനക്കാർ ആവശ്യത്തിനില്ല എന്ന പരാതി അധികൃതർ പരിഗണിക്കുന്നില്ല എന്നും അവർ പറയുന്നു. കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. അദ്ദേഹം ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഒഴിവാക്കുന്നതായും ഫയലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്. മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന ശ്രീറാം പിന്നീട് ഡെപ്യൂട്ടി സെക്രട്ടറി ആയിട്ടാണ് സർവീസിൽ തിരിച്ചെത്തുന്നത്.