ജനീവ: കോവിഡ് മഹാമാരി രണ്ടു വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ്. 1918 ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വർഷം കൊണ്ട് ഇല്ലാതായിരുന്നു. സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാൻ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഗം പടർന്ന് പിടിക്കാനുള്ള സാധ്യത മുമ്പേത്തിനേക്കാൾ ഇപ്പോൾ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തീർച്ചയായും കൂടുതൽ ശൃംഖലയിലൂടെ വൈറസ് പടരാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ അതേസമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമ്മുടെ പക്കലുണ്ട്.- അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം, ആഗോള ഐക്യദാർഢ്യം എന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
1918ൽ മാരകമായ സ്പാനിഷ് ഫ്ലൂ ബാധിച്ച് കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിച്ചു. കൊറോണ വൈറസ് ഇതുവരെ എട്ട് ലക്ഷം ആളുകളുടെ ജീവനെടുത്തു. 22.7 ദശലക്ഷം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു.
മഹാമാരി സമയത്ത് പിപിഇ കിറ്റിൽ നടത്തുന്ന അഴിമതിക്കെതിരെ അദ്ദേഹം വിമർശനമുന്നയിച്ചു. ക്രിമിനൽ കുറ്റമാണെന്നാണ് പിപിഇ കിറ്റ് അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന് ടെഡ്രോസ് മറുപടി നൽകിയത്.
“ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കാനാകില്ല. പിപിഇ കിറ്റിൽ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്ല്യമാണ്. പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുകയാണെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകും”- അദ്ദേഹം പറഞ്ഞു.