മലപ്പുറം : ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വർധിച്ചു വരുന്ന പ്രതിദിന കോവിഡ് കേസുകൾ മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ജില്ലയിലെ മാറഞ്ചേരി, പൊന്നാനി സ്‌കൂളുകളിൽ വലിയ തോതിൽ രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിൽ അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും, രോഗലക്ഷണം ഉള്ളവരെയും കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സർവേ നടത്തും. കളക്‌ടറുടെ നേതൃത്വത്തിൽ പൊന്നാനിയിൽ നടന്ന തദ്ദേശ സ്‌ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ച മാറഞ്ചേരിയിലെ വിദ്യാർഥികൾ ട്യൂഷൻ സെന്ററുകളിൽ പോയതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇവിടെ എത്തുന്ന മറ്റ് വിദ്യാർഥികളുമായും, അധ്യാപകരുമായും സമ്പർക്കം ഉണ്ടാകാനുള്ള സാധ്യതുണ്ട്. അതിനാൽ തന്നെ വലിയ രീതിയിലുള്ള പരിശോധനകളും നടപടികളും വേണ്ടി വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രാഥമികമായി കണ്ടെത്തിയ 6 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ കൂടിയാണ് പരിശോധന നടത്തുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സ്‌കൂളുകളിലേക്ക് പരിശോധന വ്യാപിപ്പിക്കും.
കൂടാതെ കോവിഡ് വ്യാപനം കണ്ടെത്തിയ സ്‌ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണം കൊണ്ടുവരുമെന്നും, പൊതുസ്‌ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ വിവാഹച്ചടങ്ങുകൾക്ക് 100 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശം നിർബന്ധമായും തുടരണമെന്നും അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശ സ്‌ഥാപന അധികൃതർക്കും ആരോഗ്യ വകുപ്പിനും കളക്‌ടർ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കോവിഡ് നിർദേശങ്ങൾ ലംഘിക്കരുതെന്നും, പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറായില്ലെങ്കിൽ ജില്ലാ ഭരണകൂടം നേരിട്ട് നടപടികളിലേക്ക് നീങ്ങുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
Read also : സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍